അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കുറെക്കാലമായി വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന പേരാണ് ജെഫ്രി എപ്സ്റ്റീൻ. ഈ ഒരു പേരു കാരണം പേരുദോഷം വന്നവരും സ്ഥാനം പോയവരും അധികാരം തെറിച്ചവരും കുടുംബത്തിൽനിന്നു പുറത്തായവരുമൊക്കെ നിരവധി.
ഇപ്പോൾ ഇന്ത്യയിലും ഈ പേര് രാഷ്ട്രീയ വിവാദങ്ങളിൽ കൊഴുക്കുന്നു. അപ്പോൾ ഉയരുന്ന പലരുടെയും സംശയം ഇതാണ്. ആരാണ് ജെഫ്രി എപ്സ്റ്റീൻ? എങ്ങനെയാണ് അയാൾ ഇത്ര വലിയ വിവാദപുരുഷനായത്?
ഒരു അമേരിക്കൻ ധനികനും പണമിടപാടുകാരനും അന്താരാഷ്ട്ര തലത്തിൽ വിവിഐപികളുടെ അടുപ്പക്കാരനുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. എന്നാൽ, ഇയാളുടെ വിവിഐപി അടുപ്പങ്ങൾ നേരായ വഴിക്കുള്ളതല്ല എന്നതാണ് ഇയാളെയും ഇയാളുമായി കൂട്ടുകൂടിയവരെയും വിവാദത്തിലാഴ്ത്തിയത്.
നൂറു കണക്കിനു യുവതികളെയും കൗമാരക്കാരികളെയും ചൂഷണം ചെയ്തും ദുരുപയോഗം ചെയ്തും സമ്പന്നർക്കും ഭരണാധികാരികൾക്കും കാഴ്ചവച്ചുമൊക്കെയാണ് ഇയാൾ വിവിഐപികളുടെ പ്രിയപ്പെട്ടവനായത്. തന്റെ വിജയകരമായ സാമ്പത്തിക കരിയറിലൂടെ കോടീശ്വരനായി മാറിയ എപ്സ്റ്റീൻ, അതിസമ്പന്നർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവരുൾപ്പെടുന്ന ഒരു വലിയ സൗഹൃദ വലയം കെട്ടിപ്പടുത്തിരുന്നു.
കൗമാരക്കാരികളായ പെൺകുട്ടികളെ ലൈംഗിക അടിമകളെപ്പോലെയാണ് ഇയാൾ കൈവശം വച്ചിരുന്നത്. വിവിഐപികളായ ഇടപാടുകാർക്കു മുന്നിലേക്കു പെൺകുട്ടികളെ പറഞ്ഞുവിട്ടു.
കണക്കിൽ മിടുക്കൻ
1953 ജനുവരി 20ൽ പോള എപ്സ്റ്റീന്റെയും സെയ്മൂർ എപ്സ്റ്റീന്റെയും രണ്ട് മക്കളിൽ ആദ്യത്തെയാളായാണ് എപ്സ്റ്റീന്റെ ജനനം. ഗണിതശാസ്ത്രത്തിൽ മികച്ച കഴിവ് പ്രകടിപ്പിച്ചിരുന്ന എപ്സ്റ്റീൻ ഒരു മികച്ച പിയാനിസ്റ്റുമായിരുന്നു. 1969ൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കൂപ്പർ യൂണിയൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് ആൻഡ് ആർട്സിൽ 1971 വരെ പഠിച്ചു. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ കൂറന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലേക്കു മാറി. മൂന്നു വർഷം അവിടെ പഠിച്ചെങ്കിലും ബിരുദം പൂർത്തിയാക്കിയില്ല.
ആദ്യ ആരോപണം 2005ൽ
2005-ൽ പാം ബീച്ചിൽ വച്ചാണ് എപ്സ്റ്റീനെതിരെ ആദ്യമായി ലൈംഗിക പീഡനാരോപണം ഉയരുന്നത്. 14 വയസുകാരിയായ വളർത്തു മകളെ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എഫ്ബിഐയും കേസിൽ ഇടപെട്ടു. പക്ഷേ, എപ്സ്റ്റീൻ സ്വതന്ത്രനായിത്തന്നെ വിഹരിച്ചു. പക്ഷേ, ഇയാൾ അന്വേഷണ ഏജൻസികളുടെ റെഡാറിൽ ആയിരുന്നു.
2008-ൽ വീണ്ടും ആരോപണം വന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക തൊഴിലിനു പ്രേരിപ്പിച്ചു എന്ന കുറ്റം ഇയാൾക്കു സമ്മതിക്കേണ്ടി വന്നതോടെയാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാകുന്നത്. 13 മാസം മാത്രം തടവുശിക്ഷ ലഭിച്ച എപ്സ്റ്റീൻ പക്ഷേ, പുറത്തിറങ്ങി. ഒരു ദശാബ്ദത്തിനു ശേഷം 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികാശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ഇയാൾ വീണ്ടും അറസ്റ്റിലായി ജയിലടയ്ക്കപ്പെട്ടു.
ഇയാളുടെ ഇടപാടുകൾ അന്വേഷിച്ചു പോയ അന്വേഷണ ഏജൻസികൾ ഞെട്ടിത്തരിച്ചു. ഒരു ദ്വീപ് സ്വന്തമാക്കിയ ഇയാൾ അവിടെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. പല പ്രമുഖർക്കും പെൺകുട്ടികളെ നൽകിയത് ഈ ദ്വീപിലാണെന്നു പറയുന്നു. നൂറു കണക്കിനു പെൺകുട്ടികളായിരുന്നു ഇരകൾ. ജയിലിൽ ആയതിന്റെ തൊട്ടടുത്ത മാസം ഓഗസ്റ്റ് 10ന് മൻഹാൻട്ടണിലെ ജയിലറയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ എപ്സ്റ്റീനെ കണ്ടെത്തി.